ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് അവസാനശ്വാസം വരെ പൊരുതി വീരമൃത്യു വരിച്ച കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ മായാത്ത പാദമുദ്രകൾ പതിഞ്ഞതാണ് തൊണ്ടര്‍നാട്ടിലെ മണ്ണ്. കോട്ടയം ഭരണകാലത്തെ വയനാട്ടിലെ പത്തു നാടുകൾ-മൂത്തോര്നാട്, ഇലംകൂര്നാട്, വയനാട് സ്വരൂപം, പൊരുന്നന്നൂർ സ്വരൂപം, നല്ലൂര്‍നാട് സ്വരൂപം, കുറുമ്പാലനാട് സ്വരൂപം, എടനാലംക്കൂർ, തൊണ്ടര്‍നാട്, വേലിയമ്പം, പാക്കം സ്വരൂപം ഇവയായിരുന്നു.നെല്ലിയോട് തിരുമല്‍പ്പാടിനവകാശപ്പെട്ട തൊണ്ടര്‍നാടിന്റെ ഭരണം നടത്തിയത് തൊണ്ടർ നമ്പിയാരായിരുന്നു. തൊണ്ടർ നമ്പിയാർ ഭരിച്ച നാടിന് തൊണ്ടര്‍നാട് എന്നു പേർ കിട്ടി. 1797 ഏപ്രിൽ 21-ന് ബോംബേ ഗവര്‍ണ്ണറായിരുന്ന ജോനാഥന്‍ ഡങ്കന് പഴശ്ശി സന്ദേശമയച്ചത് പഞ്ചായത്തിന്റെ ആസ്ഥാനമായ കോറോത്തു നിന്നായിരുന്നു. ആ സന്ദേശം ഒരു സമാധന ശ്രമായിരുന്നു.പക്ഷെ അത് ഉദ്ദേശിച്ച ഫലം ചെയ്തില്ല. യുദ്ധം തുടങ്ങി. കുറ്റ്യാടിപുരം വഴി അഞ്ച് കമ്പനി നാടന്‍ ശിപായികളും ഒരു കമ്പനി യൂറോപ്യന്‍ സൈനികരും മേജർ ഹൈഡന്റെ നേത്യത്വത്തിൽ തൊണ്ടര്‍നാടിൽ എത്തിയിരുന്നു. ഇതുപോലെ പഴശ്ശി ചരിത്രവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങൾ വയനാട്ടിലെ ഈ പഞ്ചായത്തിലുണ്ട്. 1805 നവംബർ 30ന് വീരപഴശ്ശിയുടെ ചരമത്തോടെ തൊണ്ടര്‍നാട് ബ്രീട്ടിഷുകാരുടെ അധീനതയിലായി. 1863 ജനുവരിയിൽ തൊണ്ടര്‍നാട് അംശം നിലവിൽ വന്നു.1877-ൽ അന്നത്തെ മലബാർ കലക്ടർ ആയിരുന്ന വില്യം ലോഗന്‍ മാനന്തവാടിയിലേക്കു വന്നത് കുറ്റ്യാടി ചുരം വഴി തൊണ്ടര്‍നാട്ടിലൂടെയാണ്. അദ്ദേഹം കോറോം ടി ബിയിൽ താമസിക്കുകയും ചെയ്തു. ഈ പ്രദേശത്തെ കൃഷി, ഭൂപ്രകൃതി, സസ്യജാലങ്ങൾ, ജനങ്ങളുടെ ജീവിതരീതി എന്നിവ അദ്ദേഹത്തിന്റെ വിഖ്യാത ചരിത്ര-പഠന ഗ്രന്ഥമായ മലബാർ മനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോറോം പോലീസ് സ്റ്റേഷന്‍ അന്ന് ഈ പഞ്ചായത്തിൽ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം കേരളത്തിലാകെ അലയടിച്ച ജന്മിത്തവിരുദ്ധ സമരത്തിന്റെ അലയൊലികൾ ഇവിടെയുമുണ്ടായിട്ടുണ്ട്. 1950 കളിൽ പാട്ടവ്യവസ്ഥക്കെതിരായ പ്രതിഷേധങ്ങൾ അങ്ങിങ്ങ് ഉയരുകയുണ്ടായി. 50 കളിലെയും മറ്റും ശക്തമായ കുടിയേറ്റമാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത.
കാര്‍ഷിക ചരിത്രം
ഇവിടുത്തെ കൃഷിഭൂമി പ്രധാനമായും ശ്രീപുള്ളി മാലമ്മ ദേവസ്വം, പൊറളോം ദേവസ്വം, പാലേരി ദേവസ്വം എന്നീ ദേവസ്വങ്ങളുടെയും ഏതാനും വന്‍കിട ജന്മിമാരുടേയും കൈവശമായിരുന്നു. ആദ്യകാലങ്ങളിൽ നെല്‍കൃഷി വളരെ വ്യാപകമായിരുന്നു. ജൈവവളം (പച്ചിലവളവും ചാണകവും) ഉപയോഗിച്ചു മാത്രമായിരുന്നു അന്നാക്കെ കൃഷി. രോഗപ്രതിരോധശേഷി കൂടിയ വെളിയന്‍, ചെന്താടി, ഓക്കന്‍പുഞ്ച, തൊണ്ടി, ഗന്ധകശാല, കയമ, ജീരകശാല, വെളമ്പാല, അടുക്കന്‍ തുടങ്ങിയ നെല്ലിനങ്ങൾ വയലുകളിലും പെരുവാഴ, പൂതകാളി, കുറുവ, ഞവര എന്നീ നെല്ലിനങ്ങൾ കരയിലും കൃഷി ചെയ്തിരുന്നു. കാപ്പിതോട്ടങ്ങളിൽ ധാരാളമായി ഓറഞ്ച് കൃഷി ചെയ്തിരുന്നു. കാച്ചിലിനോട് സാമ്യമുള്ള കണ്ടിക്കിഴങ്ങ് ഒരു പ്രധാന വിളയായിരുന്നു. ക്ഷാമകാലത്ത് മുഖ്യ ആഹാര പദാര്‍ത്ഥവും, കുടിയേറ്റകാലം വരെ കാര്‍ഷികമേഖലയിൽ ആദിവാസികൾ മാത്രമായിരുന്നു തൊഴിലാളികൾ. ആദിവാസികള്‍ക്ക് കൂലി “വല്ലി” യായിരുന്നു (നെല്ല്). കാശായോ രൂപയായോ കൂലി കൊടുത്തിരുന്നില്ല. അന്നാക്കെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പകരം വിലയായി നെല്ല് നല്‍കിയിരുന്നു. (ബാര്‍ട്ടർ സിസ്റം). നെല്‍കൃഷിക്കാലത്ത് “കംമ്പള”ങ്ങൾ നടത്തിയിരുന്നു. നിലം ഉഴുന്നതിനും നെല്ല് മെതിക്കുന്നതിനും കാലികളെയാണ് ഉപയോഗിച്ചിരുന്നത്. നിര്‍ദ്ദിഷ്ട മാനന്തവാടി ജലവൈദ്യുത പദ്ധതി 1970 കാലഘട്ടങ്ങളിൽ നടപ്പാകുമെന്നുറപ്പിച്ച് പുരയിടങ്ങളിൽ മരങ്ങൾ മുറിച്ചുനീക്കുകയും ഹ്രസ്വകാലവിളകൾ മാത്രം കൃഷി ചെയ്യുകയുമുണ്ടായി. 1940 കളിൽ ആരംഭിച്ച കുടിയേറ്റം ഈ പഞ്ചായത്തിലെ കാര്‍ഷിക അഭിവൃദ്ധിയെ ത്വരിതപ്പെടുത്തി 1950 കളിൽ കുടിയേറ്റം വ്യാപകമായി. കുടിയേറ്റക്കാർ അന്നത്തെ ജന്മികളിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. നെല്ല്, കോഴി, കാലി, പശുവിന്‍നെയ്യ് എന്നിവയാണ് പാട്ടമായി നല്‍കിയിരുന്നത്. സ്ഥലം വാങ്ങിക്കുമ്പോൾ ഇവ തന്നെയാണ് പ്രതിഫലമായി നല്‍കിയിരുന്നത്.മരച്ചീനി, തെരുവപ്പുല്ല്, കരിമ്പ് എന്നിവ കുടിയേറ്റക്കാർ ഇവിടെ പുതുതായി കൊണ്ടു വന്നതാണ്. കുടിയേറ്റക്കാർ ആദ്യമൊക്കെ നിലനിന്നു പോന്നതും മരച്ചീനിയേയും, പുല്തൈലത്തേയും ആശ്രയിച്ചാണ്. എന്നാൽ വനനശീകരണത്തിനും ഈ കൃഷികൾ കാരണമായി.ഒരു കാലത്ത് കാപ്പികൃഷി ഇവിടെ സമൃദ്ധമായിരുന്നു. റോബസ്റ കാപ്പിയാണ് പ്രധാനമായി കൃഷി ചെയ്തിരുന്നത്
സാമൂഹിക ചരിത്രം
കൊടുമല കുങ്കിയുടെയും കേരളവര്‍മ്മ പഴശ്ശിരാജാവിന്റെയും ചരിത്രസ്മരണകൾ ഉറങ്ങിക്കിടക്കുന്ന ഐതിഹ്യങ്ങൾ ഏറെയുള്ള പ്രദേശമാണ് ഈ ഗ്രാമം. കൊടുമല കുങ്കിയുടെതെന്ന് പറയുന്ന കോട്ടയുടെതോ കളരിയുടെതോ ആയ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. കുങ്കിച്ചിറയും പരിസരങ്ങളും സംസ്കാരസമ്പന്നമായ ഒരു പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഇംഗ്ളീഷുകാരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു ഈ പ്രദേശമെന്ന് മക്കി സായ്പിന്റെ ബംഗ്ളാവും കോറോം ടിബിയും വെളിപ്പെടുത്തുന്നു.മലബാർ ജില്ലയുടെ കീഴിൽ കോറോത്തും കുഞ്ഞോത്തും ആരംഭിച്ച ബോര്‍ഡ് എൽ.പി സ്കൂളുകളാണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ. 1885-ൽ മലബാറിലെ മുസ്ളിങ്ങൾ പൊതുധാരയിലേക്ക് വരാത്തതിനെക്കുറിച്ച് വില്യം ലോഗന്‍ ബ്രീട്ടിഷ് പാര്‍ലമെന്റിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പാര്‍ലമെന്റ് നിയമം പാസാക്കിയതനുസരിച്ചാണ് 1900-ാമാണ്ടുകളിൽ ഈ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത്.ഈ സ്ഥാപനങ്ങൾ കൊണ്ടുമാത്രം ഒരു വലിയ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രശ്നത്തിന് പരിഹാരമാകാതെ വന്നപ്പോൾ നിരവില്‍പുഴ ഭാഗത്തെ ജനങ്ങളുടെ ഹിതം മാനിച്ച് ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ കുഞ്ഞോം എ യു.പി.സ്കൂൾ. വഞ്ഞോടും ചുറ്റുപാടുള്ള ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൌകര്യം ലഭിച്ചത് 1953-ൽ പാലേരി കുഞ്ഞിരാമന്‍നായരുടെ ശ്രമഫലമായി വഞ്ഞോട് എ.യു.പി.സ്കൂൾ ആരംഭിച്ചതോടെയാണ്. പഞ്ചായത്തിൽ ഒരു ഹൈസ്കൂളെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് 1978-ഓടെയാണ്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില് പാരമ്പര്യവൈദ്യത്തിൽ നിപുണന്മാരായ ചില ആദിവാസി കുടുംബങ്ങളെ കാണാന് കഴിയും. വായ്മൊഴിയിലൂടെ കൈമാറപ്പെട്ട പാരമ്പര്യവൈദ്യത്തിന്റെ സിദ്ധികളിൽ പലതും തലമുറകളിലേക്ക് പകരാതെ മണ്‍മറഞ്ഞുപോയിട്ടുണ്ട്. പാമ്പുവിഷം, ആസ്തമ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഒറ്റമൂലി പ്രയോഗങ്ങളിൽ ഇവർ പ്രാവീണ്യമുള്ളവരായിരുന്നു.മന്ത്രം, ജപം, ചരടുകെട്ടൽ, ഊതൽ, ഉറുക്ക് എഴുതിക്കെട്ടൽ, ബാധ ഒഴിപ്പിക്കൽ, കൂളിയെ കാണൽ തുടങ്ങിയ വിശ്വാസങ്ങളും രോഗശമനത്തിനുള്ള മാര്‍ഗ്ഗങ്ങളായി ചില സ്വീകരിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രം വ്യാപകമായിട്ടും, ആദിവാസികൾ പ്രാകൃതചികിത്സ സമ്പ്രദായം തുടര്‍ന്ന് വരുന്നതായി കാണുന്നു. പലപ്പോഴും രോഗം മൂര്‍ദ്ധന്യാവസ്ഥയിൽ എത്തിയാൽ മാത്രമേ ഇവർ ആധുനിക വൈദ്യസഹായം തേടാന്‍ തയ്യാറാവുന്നുള്ളൂ.1975 ന് മുമ്പ് ഇവിടുത്തുകാർ പന്ത്രണ്ടും പതിനാലും പതിനെട്ടും കിലോ മീറ്റർ നടന്നിട്ടായിരുന്നു യഥാക്രമം വെള്ളമുണ്ടയിലും പേര്യയിലും തൊട്ടിൽ പാലത്തും എത്തിയിരുന്നത്. മക്കിയാട് പാലം, കുറ്റ്യാടി ചുരം റോഡ് എന്നിവ നിലവിൽ വന്നതോടെ ഈ പ്രദേശത്തിന്റെ വികസനവും ആരംഭിച്ചു.
സാംസ്ക്കാരിക ചരിത്രം
സംസ്കാരസമ്പന്നമായിരുന്ന ഒരു പ്രദേശമായിരുന്നുവെന്ന് തെളിയിക്കുന്ന പല ചരിത്രാവശിഷ്ടങ്ങളും ഇവിടെ കാണാം.പടയാളികളായെത്തിയ നായന്മാര്‍ക്കും കുറിച്യര്‍ക്കും ശേഷം കച്ചവടത്തിനായെത്തിയ മുസ്ളിങ്ങളും 50-കളിൽ കുടിയേറിയ ക്രിസ്താനികളും ഈ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രത്തിന് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.ഈ പ്രദേശത്ത് നിവസിച്ചുവരുന്ന ജനവിഭാഗങ്ങളിൽ ഏറ്റവും പഴമ അവകാശപ്പെടാനുള്ളത് പണിയര്‍ക്കാണ്. അവരുടെ ആരാധനാമൂര്‍ത്തി കൂളി എന്നാണ് അറിയപ്പെടുന്നത്. കൂളിക്കാവുകളും ആല്‍ത്തറകളും അവരുടെ ആരാധനാസങ്കേതങ്ങളാണ്. കൂളിയെ കാണൽ, സംഘം ചേര്‍ന്നുള്ള നൃത്തം, തുടികൊട്ടൽ, കുഴലൂത്ത് തുടങ്ങിയ ചടങ്ങുകൾ ഇന്നും നിലനില്ക്കുന്നു. മറ്റൊരു പ്രധാന ആദിവാസി വിഭാഗമായ കുറിച്യര്‍ക്കിടയിൽ ഇന്നും പഴയ ആചാരാനുഷ്ഠാനങ്ങൾ നിലനില്‍ക്കുന്നു. തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ പഴമക്കാർ ഇന്നും പിന്തുടരുന്നു.നാട്ടാചാരങ്ങളിൽ പല അയവുകളും വന്നിട്ടുണ്ടെങ്കിലും വീട്ടാചാരങ്ങളിൽ യാതൊരുമാറ്റവും വന്നിട്ടില്ല. വിവാഹത്തേക്കാൾ കുടൂതൽ പ്രധാന്യമുള്ള ചടങ്ങായി തിരണ്ടുകല്യാണത്തെ ഇവർ കണക്കാക്കുന്നു. ആര്‍ത്തവത്തെ തുടര്‍ന്ന് സ്ത്രീകൾ പ്രത്യേകം കുടിലിൽ താമസിക്കുന്ന ആചാരം ഇവര്‍ക്കിടയിലുണ്ട്. ‘തുലാപത്ത്‘, ഉച്ചാൽ, ആടിപതി നാല് തുടങ്ങിയ ആഘോഷങ്ങൾ ഇന്നും കുറിച്യര്‍ക്കിടയിലുണ്ട്. കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ട് ഈ പഞ്ചായത്തിൽ നിലനിന്നിരുന്ന പുരാതന കാര്‍ഷിക ഉത്സവങ്ങളാണ് കമ്പളം, കോയം, വാരൽ എന്നിവ.പഞ്ചായത്തിന് വിവിധ ഭാഗങ്ങളിൽ തെയ്യം കെട്ടലും തിറയും നടന്നുവന്നിരുന്നു. ‘മലയ’ വിഭാഗത്തില്‍പ്പെട്ടവരാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്. ഓണപ്പാട്ട്, വിഷുപ്പാട്ട്, പുലികളി, ശീപോതിപ്പാട്ട് എന്നിവയും ഇവർ നടന്നു വന്നിരുന്നു. കാലത്തിന്റെ ഒഴുക്കിൽ കുറെയേറെ കലാരൂപങ്ങൾ നഷ്ടപ്പെട്ടുപോയി. കേരളതനിമ നിലനിലര്‍ത്തുന്ന തെയ്യം കെട്ടൽ, കോല്‍ക്കളി, പരിചമുട്ട്, ഓണപ്പാട്ട്, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങൾ അസ്തമിച്ചുതുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ഇന്നും നിലനില്‍ക്കുന്നു.വിവിധ മതവിഭാഗത്തില്‍പ്പെട്ടവർ സാഹോദര്യത്തോടെ നിവസിക്കുന്ന പ്രദേശമാണിത്. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഈ ആരാധനാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളും മതസൌഹാര്‍ദത്തിന്റെ പ്രതീകങ്ങളുമായി നിലകൊള്ളുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാറുണ്ട്. പുരാതന കാലം മുതലെ നടന്നുവരുന്നതും ധാരാളം ജനങ്ങൾ പങ്കെടുക്കുന്നതുമായ ഉത്സവങ്ങളാണ് തൊണ്ടര്‍കോട്ട തിറയുത്സവം, കോറോം മഖാംഉറൂസ് നേര്‍ച്ച, നിരവില്പുഴഭഗവതികാവ് വിഷുവിളക്ക്, അഞ്ചില്തിറതേറ്റമല നിന്ന് വള്ളിയൂര്‍ക്കാവിലേക്കുള്ള ‘അടിയറവരവ്’ എന്നിവ. കൂടാതെ ക്രിസ്ത്യന്‍ പളളികളിലെല്ലാം പള്ളിപ്പെരുന്നാളുകളും നടന്നുവരുന്നു.കോട്ടയം രാജാവും കുറുമ്പനാട് രാജാവും ചേര്‍ന്ന് വയനാട്ടിലെ വേടരാജാവിനെ യുദ്ധത്തിൽ ചതിച്ചുകൊല്ലുകയും വയനാടിനെ രണ്ടായി പങ്കിട്ടെടുക്കുകയും ചെയ്തു. ഈ രാജാക്കന്മാർ പതിനൊന്ന് നായർ പ്രമാണിമാര്‍ക്കായി വയനാടിനെ വീതിച്ചുകൊടുത്തു. ഇവർ ഇവിടത്തെ ആദിവാസികളെ ഇച്ഛാനുസരണം അടിമപ്പണി ചെയ്യിച്ചുപോന്നു. ആദ്യകാലങ്ങളിൽ പണിയർ കാടുകളിൽ താമസിച്ചും കാട്ടുകിഴങ്ങുകളും പഴങ്ങളും മറ്റും ഭക്ഷിച്ചുജീവിച്ചു പോന്നു. നഗ്നത മറയ്ക്കാന്‍ ഇലയും തോലുമാണ് ഉപയോഗിച്ചിരുന്നത്. കുടിയേറ്റക്കാരുടെ വരവോടുകൂടി ഇവരുടെ തനതായ സംസ്കാരത്തിനു മങ്ങലേറ്റുതുടങ്ങി. മഴയത്ത് ചൂടാന്‍ “കൊരമ്പ”യാണ് ഉപയോഗിച്ചിരുന്നത്. കോട്ടയം രാജാവായ പഴശ്ശിതമ്പുരാന്റെ പടയാളികളായിട്ടാണ് കുറിച്യർ വയനാട്ടിൽ എത്തിയത്. 69 തറവാട്ടുകളിലായിട്ടാണ് ആദ്യകാലങ്ങളിൽ ഇവിടെ ജീവിച്ചുപോന്നത്. ഒരോ തറവാട്ടിലെയും സര്‍വ്വാധികാരിയായ ‘മൂപ്പനെ’ അവിടുത്തുകാർ തന്ന ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്തിരുന്നു. പണ്ടുകാലങ്ങളിൽ ‘അയിത്തം’ കര്‍ശനമായി പാലിച്ചുപോന്നു. ഇന്ന് ഈ ആചാരത്തിന് ഭാഗികമായ മാറ്റം പ്രകടമാണ്. ആദ്യകാലങ്ങളിൽ നെല്ലും മുത്താറിയും ആയിരുന്നു കൃഷി ചെയ്തിരുന്നത് ഇവർ കൂട്ടംകൂട്ടമായാണ് താമസിച്ചിരുന്നത്. ഇതിനെ ‘മിറ്റം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. തോട്ടിലെ മീനും കാട്ടിറച്ചിയും ഇവരുടെ ഭക്ഷണത്തിലെ പ്രധാന ഇനമായിരുന്നു. നിലവിലുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന് അല്‍പ്പം മാറ്റം വന്നു തുടങ്ങി. വ്യത്താകൃതിയിൽ ഉള്ള ഓലക്കുടകളാണ് മഴക്കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്.